
അബുദാബി: സഹിഷ്ണുതയുടെ പ്രവാചക പാരമ്പര്യമാവണം മുസ്ലിംകൾ പിന്തുടരേണ്ടതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ . യു.എ.ഇ വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ അബുദാബിയിൽ സംഘടിപ്പിച്ച ലോക മുസ്ലിം സമൂഹങ്ങളിൽ സമാധാനം ഉറപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ 120 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട 800 മത പണ്ഡിതരും, സാംസ്കാരിക രാഷ്ട്രീയ അക്കാദമിക പ്രമുഖരുമാണ് ത്രിദിന സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുന്നത്.
മതത്തിന്റെ യഥാർത്ഥ സ്ഥലത്തെ ജീവിതത്തിൽ പുലർത്തുന്നവരാവണം മുസ്ലിംകൾ. പ്രവാചകൻ മുഹമ്മദ് നബി കാണിച്ച മാതൃകകൾ പിൻപറ്റുന്നവർ സമാധാനത്തിന്റെ സംരക്ഷകരായി എന്നും നിലകൊള്ളും. എന്നാൽ, ഇസ്ലാമിക ദർശനത്തിന്റെ സൗന്ദര്യവും കാമ്പും നഷ്ടപ്പെടുത്തിയ ചിലരാണ് തെറ്റായ മാർഗത്തിൽ മതത്തെ പരിചയപ്പെടുത്തുന്നത്. അവരെ നേരിലേക്കു കൊണ്ടുവരികയും ശാന്തമായ സാഹചര്യം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും രൂപപ്പെടുത്തുക എന്നതിനാകണം മുസ്ലിംകളുടെ അധ്വാനം. കോടിക്കണക്കിനു വരുന്ന ഇന്ത്യൻ മുസ്ലിംകൾ ബഹുസ്വരമായ ജീവിത ശൈലിയെ തുടരുന്നവരാണ്: കാന്തപുരം പറഞ്ഞു.
യു.എ.ഇ ഫത്വ കമ്മറ്റി ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ബയ്യ അധ്യക്ഷത വഹിച്ചു. സാം ബ്രൗൺ ബാക്ക്, ഈജിപ്ത് ഔഖാഫ് മന്ത്രി മുഹമ്മദ് മുഖ്താർ ജുമുഅ , സുൽത്താൻ മുഹമ്മദ് സഅദ് അബൂബക്കർ നൈജീരിയ , അൽ അസ്ഹർ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. മുഹമ്മദ് മഹർസ്വവീ തുടങ്ങിയവർ പ്രസംഗിച്ചു. മർകസ് മീഡിയ ഗൾഫ് കോഡിനേറ്റർ മുനീർ പാണ്ടിയാല, ഉസ്മാൻ സഖാഫി തിരുവത്ര, ശമീം കെകെ കവരത്തി എന്നിവർ കാന്തപുരത്തെ അനുഗമിച്ചു.