സഹചാരികളിലൊരാളായ അബൂ ദർറുമൊന്നിച്ചു നടക്കുകയാണ് മുഹമ്മദ് നബി. മദീനയിലെ ഉഹ്ദ് പർവ്വതത്തിനടുത്തെത്തിയതും നബി സുഹൃത്തിനെ പേരെടുത്തു വിളിച്ചു. എന്നിട്ടു പറഞ്ഞു; 'ഇക്കാണുന്ന ഉഹ്ദ് മലയോളം സ്വർണം എനിക്കു ലഭിച്ചാലും ഒരു ദിവസത്തേക്കാളപ്പുറം ഞാനത് കയ്യിൽ വെക്കുകയില്ല; എനിക്കു കടം വീട്ടാനുള്ള ഒരു ദീനാറൊഴികെ'. താല്പര്യത്തോടെ, കൈകൊണ്ട് ആംഗ്യം കാണിച്ച ശേഷം നബി തുടർന്നു, 'പകരം അതെല്ലാം ഞാൻ ഇങ്ങനെയിങ്ങനെ ജനങ്ങൾക്കിടയിൽ വിതരണം ചെയ്യും'. ഒരിക്കൽകൂടെ, കൂടെയുണ്ടെന്നറിഞ്ഞിട്ടും അബൂ ദർറിനെ പേരെടുത്തു തന്നെ വിളിച്ചു. വിഷയത്തിന്റെ ഗൗരവം ബോധിപ്പിക്കാനാണ് ആ വിളി. ശേഷം വീണ്ടും ആംഗ്യം കാണിച്ചു നബി പറഞ്ഞു: 'കയ്യിലേറ്റവും കൂടുതൽ സമ്പത്തുള്ളവരായിരിക്കെ ഇങ്ങനെയിങ്ങനെ ജനങ്ങൾക്കു കൊടുക്കാത്തവരായിരിക്കും അന്ത്യനാളിൽ ഏറ്റവും കുറവ് നന്മകൾ സമ്പാദ്യമായുള്ളവർ.
അബൂദർറിന്റെ ജീവിതം തന്നെ പിന്തുടർന്നാൽ ഈ പാഠത്തിന്റെ തുടർച്ച കാണാനാവും. ഇസ്ലാമിലെ മൂന്നാം ഖലീഫ ഉസ്മാന് ബിൻ അഫ്ഫാന്റെ ഭരണകാലമാണ്. ഒരു രാത്രി ഖലീഫയുടെ ദൂതൻ അബൂദർറിന്റെ കയ്യിൽ ഒരു വലിയ തുക സമ്മാനിക്കുന്നു. ജനങ്ങളോട് പരിത്യാഗ ജീവിതം നയിക്കാൻ സദാ ഉപദേശിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ആത്മാർഥത അളക്കാനാണ് അതെന്നും പറയുന്നവരുണ്ട്. ഏതായാലും പിറ്റേന്ന് അതിരാവിലെ ദൂതൻ തിരിച്ചെത്തി. ആ പണമെന്തു ചെയ്തെന്ന് ചോദിച്ചു. അത് ഇന്നലെയേ ആവശ്യക്കാർക്കിടയിൽ വിതരണം ചെയ്തുവെന്നായിരുന്നു അബൂദർറിന്റെ മറുപടി. ലോകത്തെമ്പാടും എല്ലാ കാലങ്ങളിലുമുള്ള സമൂഹങ്ങളിലും നമുക്കിങ്ങനെയുള്ള അബൂ ദർറുമാരെ കാണാനാകും; ഉഹ്ദ് മലയുടെ ഉപമ വെച്ച് പറഞ്ഞ നബിയുടെ ഉപദേശത്തിന്റെ ജൈവികതയും. വിശ്വാസികളും അല്ലാത്തവരുമായ, പ്രവാചകനാൽ സ്വാധീനിക്കപ്പെട്ട അനേകം പേരുടെ പ്രധാന ഗുണങ്ങളിലൊന്നായിരിക്കും സഹജീവികളിലേക്ക് നീളുന്ന ഈ കരുണാകരങ്ങൾ.
നാമെപ്പോഴാണ് ഒരു നല്ല മനുഷ്യനാകുന്നത് എന്ന ചോദ്യത്തിന് നൽകാവുന്ന ഏറ്റവും മനോഹരമായ ഉത്തരങ്ങളിലൊന്ന് മറ്റു മനുഷ്യരുടെ പ്രശ്നങ്ങൾ നമ്മുടേത് കൂടിയാകുമ്പോൾ എന്നാണെന്ന് തോന്നുന്നു. അതിവേഗം ചലിക്കുന്ന ഈ ലോകത്ത്, ഒന്ന് നിൽക്കാനും, ഇടം വലം നോക്കാനും ഇരുപുറമുള്ളവരെ കാണാനുമുള്ള കണ്ണുണ്ടായാൽ മാത്രം മതി. നമ്മിൽ ഇത്തരം നന്മകളും സഹജീവിസ്നേഹവുമെല്ലാം ഉറവയെടുത്തോളും. മനുഷ്യന്റെ അടിസ്ഥാന പ്രകൃതമാണത്. ആ പ്രകൃതത്തിലേക്കാണ് നബി നമ്മെ വിളിച്ചു കൊണ്ടേയിരിക്കുന്നത്. മേൽ പറഞ്ഞ കഥ നമ്മെ പഠിപ്പിക്കുന്ന പാഠവും അതാണ്. സമ്പത്തു കുന്നു കൂട്ടുക, ആവശ്യത്തിലധികം ചെലവഴിച്ചു ധൂർത്തടിക്കുക തുടങ്ങി അനേകം കാര്യങ്ങൾ സാധാരണയായിക്കൊണ്ടിരിക്കുന്നത് വേദനാജനകമാണ്. മനുഷ്യ സമൂഹത്തിന്റെ ചെറുതല്ലാത്ത ഒരു ഭാഗം ഇപ്പോഴും പട്ടിണിയിലും പരിതാപത്തിലുമാണെന്ന വസ്തുത നിലനിൽക്കെ തന്നെയാണിതും. ഫലസ്തീൻ മുതൽ നമ്മുടെ അയൽപക്കം വരെയും കണ്ണിൽ പെട്ടും പെടാതെയും പട്ടിണി കിടക്കുന്നവരെത്രയുണ്ടാകും!
മനുഷ്യനു നൽകപ്പെട്ട അനുഗ്രഹങ്ങളെല്ലാം എടുത്തു പറഞ്ഞ ശേഷം 'എന്തേ അവൻ ആ ദുർഘടമായ മലയിടുക്ക് കടന്നില്ലെന്ന്' അത്ഭുതപ്പെടുന്നുണ്ട് ഖുർആൻ. 'അവനു നാം രണ്ടു കണ്ണുകൾ നൽകിയില്ലേ, നാവും ചുണ്ടുകളും നൽകി, നന്മയുടെയും തിന്മകളുടെയും പാതകളും അവനു മുന്നിൽ കാണിച്ചു കൊടുത്തു. എന്നിട്ടുമെന്തേയവൻ ഈ മലയിടുക്കു കടന്നില്ല! എന്താണാ മലയിടുക്ക്? അടിമയെ മോചിപ്പിക്കലാണ്, കൊടും പട്ടിണിയുടെ നാളിൽ അനാഥർക്കും ദാരിദ്ര്യം കൊണ്ട് മണ്ണു പുരണ്ടുപോയ പാവങ്ങൾക്കും ഭക്ഷണം കൊടുക്കലാണത്' (ഖുർആൻ 90: 8- 16). നമ്മിലേക്ക് നാം തിരിച്ചു വെക്കേണ്ട ചോദ്യം ഈ ദുർഘടമായ പാത നമുക്കു കടക്കാനാകുമോ എന്നതാണ്.
നബിമൂല്യങ്ങളുടെ ആഘോഷ മാസമാണിത്. ചരിത്രത്തിലെ ഓരോ മഹാ മനുഷ്യരെയും നാം കൊണ്ടാടുന്നത്തിന്റെ താല്പര്യം അവരുടെ മൂല്യങ്ങൾ പകർത്തുക എന്നത് കൂടിയാണല്ലോ. നമ്മുടെ സാമ്പത്തിക ഇടപാടുകളുടെ കണ്ണാടിയാക്കി നബിയെ വെച്ചു നോക്കൂ. വ്യക്തിപരമായി നമ്മിലുണ്ടാകുന്ന മൂല്യങ്ങൾ നമ്മുടെ ചുറ്റുപാടുമുള്ള മനുഷ്യരുടെയൊന്നാകെ ജീവിതങ്ങളിൽ വസന്തം വിരിയിക്കുന്നത് അപ്പോൾ നേരിൽ കാണാനാകും. നിർബന്ധിതവും ഐച്ഛികവുമായ ദാനങ്ങൾ പഠിപ്പിച്ച നബി, സമ്പന്നരുടെ കയ്യിലുള്ള സമ്പത്തിൽ പാവങ്ങളുടെ വിഹിതമുണ്ടെന്നാണ് പറഞ്ഞു വെച്ചത്. കടം കൊണ്ട് വലഞ്ഞു ചോദിച്ചു വന്നവർക്ക് നബി പലപ്പോഴും സഹായമേകി. കയ്യിലില്ലെങ്കിൽ ഉള്ളവരുടെ കയ്യിൽ നിന്ന് വാങ്ങി നൽകി. ഒരിക്കൽ ഇടയ്ക്കിടെ സഹായം ചോദിച്ചു വരുന്നയാൾ വീണ്ടും വീണ്ടും വന്നപ്പോൾ കൂടെയുണ്ടായ അനുചരരിലൊരാൾ ഇയാൾ ഒരുപാട് തവണ വന്നു വാങ്ങുന്നല്ലോ നബിയേ എന്ന് ഉണർത്തി. നബിയ്ക്കതത്ര പിടിച്ചില്ല. വീണ്ടും നൽകുകയും അത് പറഞ്ഞ ശിഷ്യനെ ശാസിക്കുക കൂടി ചെയ്തു നബി. നമ്മിലെത്ര പേർക്ക് നമ്മോടു കടം ചോദിക്കുന്നതിൽ, സാമ്പത്തിക സഹായങ്ങൾ ആവശ്യപ്പെടുന്നതിൽ, എത്രത്തോളം സഹിഷ്ണുതയുണ്ടെന്നു നോക്കേണ്ടതാണ്. നബിജീവിതത്തിൽ കണ്ട ഈ ചന്തം നാമവിടെ കാണുന്നുണ്ടോ എന്ന് പരിശോധിക്കണം. അതിനാണ് നബിയെന്ന കണ്ണാടി. നമ്മെ മനുഷ്യസ്നേഹത്തിലേക്കു നയിക്കുകയും ഈ ഭൂമി മറ്റുള്ളവർക്ക് കൂടെ ജീവിക്കാൻ കൂടുതൽ സൗന്ദര്യമുള്ളതാക്കുകയും ചെയ്യുന്ന കണ്ണാടി.
നബിയുടെ പാഠങ്ങളും അവയുണ്ടാക്കുന്ന മനോഹരമായ മാറ്റങ്ങളും നോക്കൂ. സാമ്പത്തിക അച്ചടക്കമുണ്ടാകുമ്പോൾ ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ടാകുന്നു. വാങ്ങുന്നയാളെ വിഷമിപ്പിക്കാതെ, മുഖം നോക്കാതെ നൽകുമ്പോൾ അയാളുടെ ആത്മാഭിനം സംരക്ഷിക്കപ്പെടുന്നു. ഉപയോക്താവ് ആരെന്നറിയാതെ ഭക്ഷണവും പണവും തയ്യാറാക്കുകയും കൊടുക്കുകയും ചെയ്യുമ്പോൾ മനുഷ്യനായിരിക്കുക എന്നതിലെ ഉത്തരവാദിത്തവും കർതൃത്വവും നമുക്കു കൂടെ ബോധ്യപ്പെടുന്നു. ആവശ്യക്കാർക്ക് കടം നൽകുക, ആയാസപ്പെടുന്നവർക്ക് കടത്തിന്റെ അവധി നീട്ടി നൽകുക; മരുഭൂമിയിലെ മഴ പോലെ അവരുടെ മനം തണുപ്പിക്കുമത്.
ആർഭാടങ്ങൾ ആവശ്യത്തിൽ ചുരുക്കിയാൽ മറ്റൊരാളുടെ കൂടെ ആവശ്യങ്ങളിലേക്ക് നാം പരക്കും. നമ്മുടെ ആർഭാടങ്ങളിലും ധൂർത്തിലും ചെലവഴിക്കപ്പെടുന്നതിനേക്കാൾ ഔന്നിത്യമുണ്ടതിന്. നമുക്കറിയാം, സമൂഹത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന്റെ പ്രധാന അച്ചുതണ്ടുകളിലൊന്ന് സമ്പത്തു തന്നെയാണ്. പക്ഷേ അത് ഒരിടത്തു മാത്രം കുന്നുകൂടി കിടക്കാതെ എല്ലാവരുടെ കീശകളിലേക്കും വയറിലേക്കും, തദ്വാരാ മനസ്സുകളിലേക്കുമെത്തണമെന്നു മാത്രം. അപ്പോൾ മാത്രമാണത് ധാർമികമാകുന്നത്. അതാണ് നബിമാർഗം. അറബിയിൽ ഈ മാസത്തിന് ആദ്യ വസന്തമെന്നാണ് പേര്. ഉള്ളതിൽ നിന്ന് മറ്റൊരാൾക്ക് കൂടെ നൽകാനും അങ്ങനെ സാമൂഹികമായി തന്നെ ദാരിദ്യ്ര നിർമ്മാർജനമടക്കമുള്ള നമ്മുടെ വലിയ ലക്ഷ്യങ്ങളിലേക്ക് നടന്നെത്താനുമുള്ള ശ്രദ്ധ ഈ വസന്തകാലത്ത് നമ്മിലുണ്ടാകേണ്ടതുണ്ട്. വ്യക്തിപരമായോ സ്ഥാപനങ്ങളും സംഘടനകളും സർക്കാരുമായും ഒക്കെ സഹകരിച്ചു കൊണ്ട് നമുക്കിത് നടത്താനാകും. നമ്മളത് പലപ്പോഴും ചെയ്യുന്നവരുമാണ്.
ചുരുക്കത്തിൽ, നമ്മുടേത് മറ്റുള്ളവർക്ക് കൂടെ നൽകുക എന്ന ലളിതമായ എന്നാൽ വലിയ ശക്തിയുള്ള ഒരു പ്രവാചകപാഠമാണ് പറയാൻ ശ്രമിച്ചത്. ആ പാഠം നമ്മുടെയുള്ളിലെല്ലാമുണ്ട്. അതിനെ പുതുക്കുകയാണ് നബി ചെയ്യുന്നത്. നബി പകർന്ന മൂല്യങ്ങൾ പുതുക്കുന്ന ഈ സമയത്ത് നിരാലംബരെ കാണാൻ നബിക്കുണ്ടായിരുന്ന കണ്ണും മനസ്സും നമുക്കും ലഭിക്കട്ടെ, ഫലസ്തീനിലും എല്ലായിടത്തുമുള്ള മർദ്ദിതർക്ക് സമാധാനമുണ്ടാവട്ടെ എന്ന പ്രാർഥനകൾ. ഏവർക്കും നബിദിനാശംസകൾ.
(ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)