മർകസ് ഖത്മുൽ ബുഖാരി, സനദ് ദാനം: പൊതുസമ്മേളനം 16 ന്
Markaz Live News
February 06, 2025
Updated
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സഖാഫി പണ്ഡിതരുടെ സനദ് ദാനവും ഫെബ്രുവരി 15,16,17 തിയ്യതികളിൽ നടക്കും. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ബുഖാരി ദർസ് ആറു പതിറ്റാണ്ട് പിന്നിടുന്ന സവിശേഷ മുഹൂർത്തത്തിൽ നടക്കുന്ന ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തെ ഏറെ ആവേശത്തോടെയാണ് സുന്നി പ്രവർത്തകരും സ്നേഹ ജനങ്ങളും കാണുന്നത്.
വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിന്റെ അമ്പതാം വാർഷിക പദ്ധതികളുടെ പ്രഖ്യാപനവും സമ്മേളനത്തിൽ നടക്കും. വിദേശ പണ്ഡിതർ, നയതന്ത്ര പ്രതിനിധികൾ, യൂണിവേഴ്സിറ്റി തലവന്മാർ, ദേശീയ നേതാക്കൾ, മത-രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖർ ഉൾപ്പെടെ അതിഥികളായി എത്തുന്ന മൂന്നുദിവസത്തെ സമ്മേളനത്തിന്റെ ഭാഗമായി വിവിധ ഉപ പരിപാടികളും നടക്കും.
സമ്മേളനത്തിന് മുന്നോടിയായി 14 ന് ഉച്ചക്ക് മത്സ്യ തൊഴിലാളി സംഗമം സംഘടിപ്പിക്കും. വൈകുന്നേരം സിയാറത്തും പതാക ഉയർത്തലും രാത്രി ബറാഅത്ത് ആത്മീയ സംഗമവും നടക്കും. 15 ന് വൈകുന്നേരം ഇഫ്താറും പ്രാർഥനാ സദസ്സും നടക്കും. 16 ന് രാവിലെ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ പുതിയകാലത്തെ അധ്യാപന രീതികളും കോഴ്സുകളും സാമ്പ്രദായിക വിദ്യാഭ്യാസത്തിന്റെ ഭാവിയും ചർച്ചയാകും. സ്വഹീഹുൽ ബുഖാരി അധ്യാപന രംഗത്ത് അറുപത് വർഷം പൂർത്തീകരിക്കുന്ന ഇന്ത്യയിലെ അപൂർവ ഹദീസ് പണ്ഡിതൻ എന്ന നിലയിൽ സുൽത്വാനുൽ ഉലമയുടെ സംഭാവനകൾ അനാവരണം ചെയ്യുന്ന ഹദീസ് സെമിനാർ ഉച്ചക്ക് രണ്ടിന് ആരംഭിക്കും. സമകാലിക വിഷയങ്ങളിലെ ഇസ്ലാമിക സമീപനം വിശദീകരിക്കുന്ന അവതരണങ്ങളും സെമിനാറിൽ നടക്കും.
വൈകുന്നേരം അഞ്ചിന് തുടങ്ങുന്ന സനദ് ദാന പൊതുസമ്മേളനത്തിൽ കഴിഞ്ഞ വർഷം പഠനം പൂർത്തീകരിച്ച 509 സഖാഫി പണ്ഡിതർ സനദ് സ്വീകരിക്കും. 50-ാം വാർഷികതോടനുബന്ധിച്ച് ആസൂത്രണം ചെയ്ത കർമ പദ്ധതികളുടെ പ്രഖ്യാപനവും വേദിയിൽ നടക്കും.
17 ന് രാവിലെ 6 മുതൽ 10 വരെ നടക്കുന്ന, ലോകപ്രശസ്ത പണ്ഡിതരും സാദാത്തുക്കളും സംബന്ധിക്കുന്ന ഖത്മുൽ ബുഖാരി സംഗമത്തോടെ സമ്മേളന പരിപാടികൾ സമാപിക്കും. ത്രിദിന സമ്മേളനത്തിന്റെ മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളിലും ജിസിസി രാഷ്ട്രങ്ങളിൽ അലുംനി കൂട്ടായ്മകളുടെ നേതൃത്വത്തിലും സന്ദേശ സംഗമങ്ങൾ നടക്കും. സമ്മേളന പരിപാടികൾക്ക് അന്തിമ രൂപമായതോടെ പ്രചാരണ പരിപാടികളിലും ഒരുക്കങ്ങളിലും സജീവമായിരിക്കും വരും ദിവസങ്ങളിൽ സുന്നി സമൂഹവും സ്നേഹജനങ്ങളും.