ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ്; പ്രൊജക്റ്റ് ലോഞ്ചിങ് ജനുവരി 24ന്

തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സി. മുഹമ്മദ് ഫൈസി, ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ

തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സി. മുഹമ്മദ് ഫൈസി, ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ
കോഴിക്കോട്: മർകസ് അൻപതാം വാർഷികത്തിൻ്റെ ഭാഗമായി ആരംഭിക്കുന്ന ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പിൻ്റെ പ്രൊജക്റ്റ് ലോഞ്ചിംഗ് 2026 ജനുവരി 24ന് കോഴിക്കോട് നടക്കും. ജ്ഞാനാധിഷ്ഠിതമായ സുസ്ഥിര സമൂഹം എന്ന കാഴ്ചപ്പാടോട് കൂടി 1978ൽ കോഴിക്കോട് കാരന്തൂർ കേന്ദ്രമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച മർകസു സഖാഫത്തി സുന്നിയ്യയുടെ സാമൂഹ്യ മുന്നേറ്റത്തിൻ്റെ ആറാം ഘട്ട പദ്ധതികളിലെ സുപ്രധാന സംരംഭമാണിത്.
അഗതികളും അനാഥകളുമായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസവും സംരക്ഷണവും നൽകി വളർത്തുകയായിരുന്നു മർകസ് പ്രഥമ ഘട്ടത്തിൽ ചെയ്തത്. രണ്ടാം ഘട്ടത്തിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സംരംഭങ്ങളും സ്ഥാപിച്ച് വിദ്യാഭ്യാസ മുന്നേറ്റം നടത്തി സുസ്ഥിര സമൂഹം കെട്ടിപ്പടുത്തു. മൂന്നാം ഘട്ടത്തിൽ മദീനത്തുന്നൂർ സെൻ്റർ ഓഫ് എക്സലൻസ് സ്ഥാപിച്ച് ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ യൂണിവേഴ്സിറ്റികളിൽ വിദ്യാർഥികൾക്ക് പഠന ഗവേഷണ അവസരങ്ങൾ സൃഷ്ടിക്കുകയും ഗുണമേന്മയുള്ള തലമുറയെ വാർത്തെടുക്കുകയും ചെയ്തു. നാലാം ഘട്ട പദ്ധതികളിൽ ദേശീയ തലത്തിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ തിരിച്ചറിഞ്ഞ് മർകസ് മോഡൽ സ്ഥാപനങ്ങൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിർമിക്കുകയായിരുന്നു. വിദ്യാഭ്യാസം, പാർപ്പിടം, ആരോഗ്യം, സംസ്കാരം, വാണിജ്യം തുടങ്ങിയവ ഒരുമിക്കുന്ന സുസ്ഥിര നഗരമായ മർകസ് നോളജ് സിറ്റി സ്ഥാപിക്കുന്നതിലൂടെ അഞ്ചാം ഘട്ടത്തിൽ സാമൂഹിക-രാഷ്ട്ര നിർമാണത്തിൻ്റെ പുതിയ മാതൃക മർകസ് ലോകത്തിന് സമർപ്പിച്ചു.
ഇരുപതൊന്നാം നൂറ്റാണ്ടിൻ്റെ മാറ്റങ്ങളെയും സങ്കീർണതകളെയും അഭിമുഖീകരിക്കാൻ പ്രാപ്തരായവരും നൈതികതയും സാമൂഹിക പ്രതിബദ്ധതയുമുള്ള ലീഡേഴ്സിനെ വാർത്തെടുക്കുകയാണ് മർകസ് ആറാംഘട്ട ദൗത്യമായി ഏറ്റെടുക്കുന്നത്. ഇന്ത്യയെ ഗ്ലോബൽ ലീഡർഷിപ്പ് ക്യാപിറ്റലിന്റെ പ്രധാന ഇടമായി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. മൾട്ടി ഡിസിപ്ലിനറി സ്വാഭാവത്തിൽ വ്യത്യസ്ത സെൻ്ററുകളായാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. ഫ്യൂച്ചറിസ്റ്റിക് ടെക്നിക്കൽ സ്കില്ലുകൾ പ്രോഗ്രാമിൻ്റെ പ്രധാന ഭാഗമായിരിക്കും. കോഴിക്കോട് ജില്ലയിൽ വിശാലമായ 50 ഏക്കർ സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ദേശീയ-അന്തർദേശീയ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ ആദ്യ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മം 24 ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് നടക്കും. വൈകുന്നേരം അഞ്ച് മണി മുതൽ ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ പദ്ധതി പ്രഖ്യാപനം നിർവ്വഹിക്കും. അജ്മീർ ദർഗ സജ്ജാദെ നഷീൻ സയ്യിദ് മെഹ്ദി മിയാ ചിശ്തിയുടെ പ്രാർഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. യേനപ്പോയ യൂനിവേഴ്സിറ്റി ചാൻസിലർ അബ്ദുല്ല കുഞ്ഞി ഹാജി, ബെംഗളൂരു ക്രസന്റ് യൂണിവേഴ്സിറ്റി പ്രോ-ചാൻസിലർ അബ്ദുൾ ഖാദർ ബുഖാരി, പ്രസിഡൻസി യൂണിവേഴ്സിറ്റി വൈ.പ്രസിഡൻ്റ് സൽമാൻ നിസാർ അഹമ്മദ്, തമിഴ്നാട് സദഖ് എഡ്യൂക്കേഷണൽ ട്രസ്റ്റിലെ അബ്ദുൾ ഖാദർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...