ബംഗാൾ മർകസിന് അഭിമാന നിമിഷം; ആദ്യ ബാച്ച് നൂറാനികൾ കർമരംഗത്തേക്ക്

ബംഗാൾ മർകസ് കാമ്പസിലെ ത്വൈബ ഗാർഡൻ കോളേജ് ഓഫ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസിലെ ആദ്യ ബാച്ച് നൂറാനികൾ കാന്തപുരം ഉസ്താദിനൊപ്പം

ബംഗാൾ മർകസ് കാമ്പസിലെ ത്വൈബ ഗാർഡൻ കോളേജ് ഓഫ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസിലെ ആദ്യ ബാച്ച് നൂറാനികൾ കാന്തപുരം ഉസ്താദിനൊപ്പം
കോഴിക്കോട്: ബംഗാൾ മർകസ് കാമ്പസിലെ ത്വൈബ ഗാർഡൻ കോളേജ് ഓഫ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസിലെ ആദ്യ ബാച്ച് നൂറാനികൾ പഠനം പൂർത്തിയാക്കി കർമരംഗത്തേക്ക്. മർകസ് നാഷണൽ മിഷന്റെ ഭാഗമായി 2012-ലാണ് പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂർ ജില്ലയിലെ മാജിഖണ്ഡയിൽ ത്വൈബ ഗാർഡൻ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്. വിഭജനാന്തരം സാമൂഹികമായും സാംസ്കാരികമായും അരികുവൽക്കരിക്കപ്പെട്ട ബംഗാൾ ജനതയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഗ്രാമീണ മേഖലയിൽ തുടക്കം കുറിച്ച പ്രവർത്തനങ്ങൾ ഇന്ന് ബംഗാളിലും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. ആയിരക്കണക്കിന് ഗ്രാമങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളുൾപ്പെടെ സ്ഥാപിച്ച് ലക്ഷകണക്കിന് മനുഷ്യർക്ക് തണലേകാൻ ഇതിനകം ബംഗാൾ മർകസ് ത്വൈബ ഗാർഡന് സാധിച്ചിട്ടുണ്ട്.
മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെയും ഡോ.അബ്ദുൽ ഹകീം അസ്ഹരിയുടെയും മാർഗനിർദേശത്തിൽ ഒരു പതിറ്റാണ്ടിലേറെയായി ബംഗാളിൽ പ്രവർത്തിക്കുന്ന സുഹൈറുദ്ദീൻ നൂറാനിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുന്നേറുന്നത്. അബ്ദുൽ കരീം സർക്കാർ നൂറാനി, റബ്ബാനി സർക്കാർ നൂറാനി, അബേദുൽ മണ്ടൽ നൂറാനി, സാദെകുൽ സർക്കാർ നൂറാനി, സകിഫ് സർക്കാർ നൂറാനി, റൂഹൽ അമീൻ മണ്ടൽ നൂറാനി, ഹാസിം സർക്കാർ നൂറാനി, സോഹെൽ റാണ സർക്കാർ നൂറാനി തുടങ്ങിയവരാണ് ഇന്റഗ്രേറ്റഡ് സ്റ്റഡീസിലെ ആദ്യബാച്ചിൽ നിന്നും എട്ട് വർഷത്തെ കോഴ്സ് പൂർത്തിയാക്കിയത്. ഇതിൽ നാല് പേർ എൽ.എൽ.ബി പഠിതാക്കളും ജേർണലിസം, അറബിക് ലിറ്ററേച്ചർ എന്നിവയിൽ ബിരുദം നേടിയവരുമാണെന്നത് ശ്രദ്ധേയമാണ്.
ഫിനിഷിംഗ് സ്കൂളിന്റെ ഭാഗമായി വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം കേരളത്തിലെത്തി മർകസ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ സന്ദർശിക്കുകയും കേരളത്തിലെ വൈജ്ഞാനിക-സാംസ്കാരിക അന്തരീക്ഷം നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മർകസിൽ നടന്ന സുഹ്ബയിൽ ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടറായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിദ്യാർഥികളെ അനുമോദിച്ചു. വിദ്യാഭ്യാസ സംവിധാനങ്ങളെ പഠിച്ച് സ്വന്തം പ്രദേശങ്ങളിലെ പ്രവർത്തനങ്ങളിൽ പ്രയോഗിക്കാനുള്ള തയ്യാറെടുപ്പോടെയാണ് വിദ്യാർഥികൾ കേരളത്തിൽ നിന്ന് മടങ്ങിയത്. കേരള മോഡൽ മാതൃകയുടെ ഏറ്റവും മികച്ച പ്രായോഗികമായ പൂർത്തീകരണത്തിൽ സന്തുഷ്ടരാണ് മർകസും ബംഗാൾ ജനതയും.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...